Friday, 14 November 2014
കൂടുകള്‍
അഴികളില്‍ ചാലിട്ടൊഴുകിയ കണ്ണീരില്‍
സ്വാതന്ത്ര്യത്തിന്റെ ആകാശം പുഞ്ചിരിച്ചു.
നിസ്സഹായതയുടെ നേര്‍ത്ത വിതുമ്പലുകള്‍
പഴകിയ തുരുമ്പില്‍ തട്ടി വിറച്ചുനിന്നു.
മാനം തൊട്ടുനിന്ന മാമരങ്ങളിലൊക്കെയും
ഞാന്‍ സ്നേഹത്തിന്റെ കൂടുകള്‍ തിരയുകയായിരുന്നു.
സാന്ത്വനത്തിന്റെ കാറ്റ്, വാത്സല്യത്തിന്റെ അപ്പൂപ്പന്‍ താടി,
സൗഹൃദത്തിന്റെ മഞ്ചാടികള്‍.
ഞാന്‍ തിരഞ്ഞുകൊണ്ടേയിരുന്നു....
പുറത്ത് ഉച്ചവെയിലില്‍ കല്ലെടുത്ത കുഞ്ഞുതുമ്പികള്‍
വേച്ചു വേച്ചു പറന്നു.
ഒരു 'അമ്മ മഴക്കാറു' പോലും വന്നെത്തിനോക്കിയില്ല.
തൊണ്ടയില്‍ കുരുങ്ങിയ നിലവിളിക്കു മുകളില്‍
ചാനല്‍ മഴ ചാറിക്കൊണ്ടിരുന്നു.
കലങ്ങിയ കുഞ്ഞുനോട്ടത്തില്‍ ക്യാമറകള്‍ കണ്ണിറുക്കി
വാടിവീണ ഉടലിന് മുകളില്‍
ലോഹച്ചുവരുകള്‍ തലയുയര്‍ത്തി നിന്നു.
അപ്പോഴേക്കും അധികാരത്തിന്റെ ചങ്ങലകള്‍ക്ക് നേരെ
'നാട്ടുപട്ടികള്‍' നിര്‍ത്താതെ കുരച്ചുകൊണ്ടിരുന്നു.
അനുകരണത്തിന്റെ അഴികള്‍ തകര്‍ക്കാന്‍
പലരും ആയുധങ്ങള്‍ ഉരച്ചുകൊണ്ടിരുന്നു.
അറിവിന്റെ, അക്ഷരത്തിന്റെ, 'അച്ചടക്ക'ത്തിന്റെ
ചില്ലകളൊക്കെയും അനുകമ്പയുടെ തണല്‍ വീശാതെ നിന്നു.
കനിവരുളാത്ത കൂടുകള്‍ വിട്ട്
ഒടുവില്‍ ഞാന്‍ ആകാശം നോക്കിപ്പറന്നു.
താഴെ ഇനിയും കൂടണയാത്ത കുഞ്ഞു പറവകള്‍
എന്നെ നോക്കിയിരിക്കുന്നുണ്ടായിരുന്നു.
എന്നെ നോക്കിയിരിക്കുന്നുണ്ടായിരുന്നു.
അവര്‍ക്കു ചുറ്റും അവരറിയാത്ത ഇരുമ്പുകൂടുകളും
ഞാന്‍ കണ്ടു.
Subscribe to:
Comments (Atom)


